2024, ജൂൺ 16, ഞായറാഴ്‌ച

മലയാളമേ.. (കവിത)

മനസ്സിൽ നിറയും മലയാളമേ..

 അലകളൊഴിയാത്തയാഴിതൻ തഴുകലും, 
നിറകതിർ നിറയുമായിടനാടിൻ വർണവും, 
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും 
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..

നിളയിലൊഴുകുമാ തെളിനീരും സുന്ദരം 
 ഹരിതമാമാരണ്യ -
നിരകളും  സുന്ദരം 
പൊൻകണിക്കൊന്നയും 
 തുമ്പയും തുളസിയും 
സംഗീതമുണരുമാ തിരു-
നടയുമങ്ങനെ 
മലയാളമഹിമകൾ പാടാൻ തുടങ്ങിയാ-
ലൊഴുകുന്ന പുഴപോലെയൊഴുകുമതന്നെന്നും.
 
സന്ധ്യയിൽ തെളിയുമാ പൊൻ -
വിളക്കും നിന്റെ -
ചന്ദനത്തിലകവും പുഞ്ചിരിയും 
പൊൻ കസവുനൂലിനാൽ നെയ്തൊരാ ചേലയും  
പൊൻപ്രഭ തൂകുമാ പൂമുഖവും 
മലയാള മങ്കമാരെന്നെന്നുമുലകിലെ അലസാക്ഷി തന്നെയതന്നെന്നുമങ്ങനെ.

കഠിനമാം മാരിയിൽ ഒഴുകുന്ന നൗകയായ് 
മഹാ -
മാരിയെ എതിരിടും മാനവ ശക്തിയായ്‌ 
മാലോകരേവരും വാഴ്ത്തിടുമൈക്യവും 
മലയാള മണ്ണിന്റെ പുണ്യമായ് നിറയട്ടെ.


 അലകളൊഴിയാത്തയാഴിതൻ തഴുകലും, 
നിറകതിർ നിറയുമായിടനാടിൻ വർണവും, 
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും 
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..

ഈ ധരണിയിലേകമാം സ്വർഗ്ഗലോകം